മലപ്പുറം: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ യാതൊരു തീരുമാനവുമെടുത്തിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഇന്നലെ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിൽ മറുപടി നൽകിയതാകാം.
ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ നൂറുശതമാനം തെറ്റാണെന്നും മുന്നണിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം മന്ത്രിസഭാ ഉപസമിതി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതിനിടെ കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ആരുടെയും ഔദാര്യമല്ലെന്നും അത് സംസ്ഥാനത്തിന്റെ അവകാശമാണെന്നുമുള്ള നിലപാടിലാണ് അടൂർ പ്രകാശ്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാവില്ല.
കേന്ദ്ര ഫണ്ട് എവിടെയൊക്കെ വിനിയോഗിക്കണമെന്ന് സംസ്ഥാന സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉപസമിതിയുടെ റിപ്പോർട്ട് കൂടി വന്നശേഷമാകും ഏതെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കേണ്ടത് എന്നതിൽ അന്തിമ തീരുമാനമുണ്ടാകുക.